ജമാ അത്ത് ഇസ്ലാമി നിരോധിച്ചു :സംഘടനയുടെ 4500 കോടി രൂപയുടെ സ്വത്ത് സര്‍ക്കാര്‍ കണ്ടുകെട്ടും

ജമ്മു കാശ്മീരില്‍ നിരോധിക്കപ്പെട്ട ജമാ അത്ത് ഇസ്ലാമിയുടെ 4500 കോടി രൂപയുടെ സ്വത്ത് സര്‍ക്കാര്‍ കണ്ടുകെട്ടും. സംഘടനയെ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചതിന് പിന്നാലെ, സംഘടനയുടെ സജീവ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുക്കാന്‍ ജില്ലാ പൊലീസ് മേധാവികള്‍ക്കും കളക്ടര്‍മാര്‍ക്കും സര്‍ക്കാര്‍ നിര്‍ദ്ദേശം നല്കി. ഇതുവരെ 500-ഓളം പേരെങ്കിലും ക്സറ്റഡിയിലായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വെള്ളിയാഴ്ച മാത്രം 350 പേര് അറസ്റ്റിലായി. ജമാ അത്ത് ഇസ്ലാമിയുടെ പ്രമുഖ നേതാക്കളായ അബ്ദുള്‍ ഹമീദ് ഫയാസ്, സാഹിദ് അലി, മുദസിര്‍ അഹമ്മദ്, ഘുലാം ഖാദിര്‍ തുടങ്ങിയവരൊക്കെ അറസ്റ്റിലായിട്ടുണ്ട്. ത്രാല്‍, അനന്ത്നാഗ്, ബഡ്ഗാം എന്നിവിടങ്ങളില്‍നിന്നാണ് കൂടുതല്‍ പേരും അറസ്റ്റിലായത്. ജമാ അത്ത് ഇസ്ലാമിക്ക് ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്ന് വ്യക്തമാക്കിയാണ് കേന്ദ്ര ആഭ്യന്തര വകുപ്പ് സംഘടനയെ നിരോധിച്ചത്. പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജമ്മു കശ്മീരില്‍ വിഘടനവാദി നേതാക്കള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന സുരക്ഷ സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കാശ്മീരില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ജമാ അത്ത് ഇസ്ലാമിക്കും നിരോധനം കൊണ്ടുവന്നത്. അഞ്ചു വര്‍ഷത്തേക്കാണ് നിരോധനം.
ജമാ അത്ത് ഇസ്ലാമിയുടെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന എല്ലാ സ്ഥാപനങ്ങളും അടച്ചുപൂട്ടാനും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. 400 സ്കൂളുകളും 350 പള്ളികളും 1000 മദ്രസ്സകളും ഇതനുസരിച്ച് പൂട്ടും. കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കള്‍ സര്‍ക്കാരിലേക്ക് കണ്ടുകെട്ടാനും നടപടികളെടുക്കും. സംഘടിത കുറ്റകൃത്യ നിരോധന നിയമമായ യു.എ.പി.എ. അനുസരിച്ചാണ് ജമാ അത്ത് ഇസ്ലാമി പ്രവര്‍ത്തകര്‍ക്കെതിരേ നടപടിയെടുക്കുന്നത്. പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയെന്ന വകുപ്പ് ചുമത്തിയും കേസെടുക്കുന്നുണ്ട്.
Photo Courtesy : Google/ images are subject to copyright